തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ കേരളം തിരഞ്ഞെടുപ്പിനു തയാറെടുക്കുന്നു. സെപ്‌റ്റംബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു പിന്നാലെ ഏറെ വൈകാതെ തന്നെനിയമസഭാ തിരഞ്ഞെടുപ്പും ഉണ്ടാകാനുള്ള സാധ്യത മുന്നണികള്‍ വിലയിരുത്തിത്തുടങ്ങി. തമിഴ്‌നാടും ബംഗാളും നേരത്തെ തിരഞ്ഞെടുപ്പിനു പോകാനുള്ള സാധ്യത തെളിഞ്ഞിരിക്കെയാണു കേരളത്തിലും ഈവഴിക്കുള്ള ആലോചന. ജനുവരിയില്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യതയാണു മുന്നണികളുടെ ചിന്തയില്‍. ഈ നിയമസഭാ സമ്മേളനത്തിലെ ഇരു മുന്നണികളുടെയും പ്രകടനം വിലയിരുത്തിയാല്‍ അതു കേവലം പഞ്ചായത്ത് തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമിട്ടുള്ളതല്ല എന്നതു വ്യക്‌തമായിരുന്നു. ഏതെങ്കിലും സംസ്‌ഥാനം നിയമസഭ പിരിച്ചുവിട്ടു നേരത്തെ തിരഞ്ഞെടുപ്പിനു പോകാന്‍ തയാറാണെങ്കില്‍ തിരഞ്ഞെടുപ്പു കമ്മിഷന് എതിര്‍പ്പില്ല. എന്നാല്‍ ജനുവരി ഒന്നു മുതല്‍ 20 വരെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്നതിനാല്‍ അതു കഴിഞ്ഞേ തിരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുകയുള്ളു. ഒക്‌ടോബറില്‍ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു കമ്മിഷന്‍ ഒരുക്കം തുടങ്ങും. ഈ സംസ്‌ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് അടുത്ത മേയിലാണ്. കടുത്ത ചൂടുള്ള മേയില്‍ തിരഞ്ഞെടുപ്പു നടത്തുന്നതിനോടു തമിഴ്‌നാട്ടില്‍ ഭരണത്തിലുള്ള ഡിഎംകെയ്‌ക്കു താല്‍പര്യമില്ല. പ്രതികൂല കാലാവസ്‌ഥയില്‍ പ്രചാരണം നടത്താനുള്ള ബുദ്ധിമുട്ടും ആ സമയത്തുണ്ടാകുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം ജനവികാരം ഭരണകക്ഷിക്ക് എതിരാക്കുമെന്ന ആശങ്കയുമാണു കാരണം. തിരഞ്ഞെടുപ്പു ജനുവരിയില്‍ത്തന്നെ നടത്തുന്ന കാര്യം ഡിഎംകെ നേതൃത്വം സജീവമായി ആലോചിക്കുന്നു. ബംഗാളില്‍ ഇടതു മുന്നണിയിലെ ചില ഘടകകക്ഷികള്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന നിലപാടിലാണ്. എന്നാല്‍ മമതാ ബാനര്‍ജിയുടെ മുന്നേറ്റത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയുള്ള സിപിഎം വ്യക്‌തമായ നിലപാടെടുത്തിട്ടില്ല. ബംഗാളും തമിഴ്‌നാടിന്റെ വഴിക്കു നീങ്ങിയാല്‍ കേരളത്തിലും തിരഞ്ഞെടുപ്പു നേരത്തെയാകാം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുകയും നിയമസഭാ തിരഞ്ഞെടുപ്പു നേരത്തെയാകാന്‍ സാധ്യത തെളിയുകയും ചെയ്‌തതിനാല്‍ അണികളെ മാനസികമായി സജ്‌ജരാക്കാനുള്ള ശ്രമത്തിലാണു കേരളത്തില്‍ മുന്നണി നേതൃത്വങ്ങള്‍. ഈ നിയമസഭാ സമ്മേളനത്തിലെ ഇരു മുന്നണിയുടെയും വീറുറ്റ പ്രകടനം ഇതിനൊരു ആമുഖമായി കാണണം. വാഗ്‌ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴയാണു സര്‍ക്കാര്‍ വര്‍ഷിച്ചതെങ്കില്‍, അഴിമതിയുടെയും പിടിപ്പുകേടിന്റെയും പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ശക്‌തമായി ശ്രമിച്ചു. സമ്മേളനത്തിന്റെ അവസാന ദിവസങ്ങളില്‍ സഭയില്‍ കത്തിക്കയറിയ ലോട്ടറി, ആദിവാസി ഭൂമി വിവാദങ്ങളില്‍ നിന്നു പ്രതിപക്ഷത്തിന്റെ ഉന്നം വ്യക്‌തമായിരുന്നു. സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കാന്‍ ആരോപണങ്ങളിലൂടെ അവര്‍ക്കു സാധിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടികളിലാണു മന്ത്രിമാര്‍ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ചൊരിഞ്ഞത്. ഇതെല്ലാം ഇനി ചര്‍ച്ച ചെയ്യപ്പെടുന്നതു തിരഞ്ഞെടുപ്പു പ്രചാരണ വേദികളിലായിരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നല്ല മേല്‍ ക്കൈ ലഭിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന നിര്‍ദേശം മുന്നണി നേതൃത്വത്തിനു കൂടുതല്‍ സ്വീകാര്യമാകും. എന്നാല്‍ 91ലെ അനുഭവം മുന്നണിക്കു മുന്നിലുണ്ട്. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നേടിയ കനത്ത വിജയത്തില്‍ കണ്ണഞ്ചിപ്പോയ ഇടതു മുന്നണി അന്നു നായനാര്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തോളം ബാക്കിനില്‍ക്കെ നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ എല്ലാ കണക്കുകൂട്ടലും പാടേ തെറ്റിച്ച തോല്‍വിയാണുണ്ടായത്. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സദ്ദാം തരംഗത്തിന്റെ കൂടി ചിറകിലേറിയായിരുന്നു മുന്നണി വിജയം. നിയമസഭാ തിരഞ്ഞെടുപ്പായപ്പോള്‍ പക്ഷേ രാജീവ് തരംഗം തിരിഞ്ഞുകുത്തി. രാഷ്‌ട്രീയത്തില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നതിന് ഉറപ്പില്ലാത്തതാണു നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കണമോ എന്ന വിഷയം ഇടതു മുന്നണിയെ പലവട്ടം ചിന്തിപ്പിക്കുന്നത്. .